Saturday, August 24, 2013


Sunday, August 18, 2013



ശിശു സ്നാനം ശരിയോ ??


എന്താണ്  വി . മാമ്മോദീസ  ??

എന്താണ് രക്ഷ ?? രക്ഷയുടെ അടിസ്ഥാനം സ്നാനമോ വിശ്വാസമോ ??

പല ന്യൂ  ജെനറേഷന്‍ സഭകളും  ശിശു സ്നാനം(ഇന്ഫന്റ്റ് ബാപ്ടിസം) തെറ്റാണെന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇ കാലഘട്ടത്തില്‍ അതിന്‍റെ സത്യാവസ്ഥ മനസിലാക്കേണ്ടതും അപ്പോസ്തോലിക സുറിയാനി സഭ എന്താണ്  പഠിപ്പിക്കുന്നതെന്നും സത്യ വിശ്വാസം എന്താണെന്നു മനസിലാക്കുന്നതിനും , അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും ഉള്ള കടമ നമുക്കുണ്ട്.
പലപ്പോഴും പെന്തകോസ്റ്റ്‌ സഭകള്‍ വി. മാര്‍കോസ്  16 :16 ,വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. എന്ന വാഖ്യം ഉദ്ധരിച്ചുകൊണ്ടാണ് ശിശു സ്നാനം വേണ്ട അല്ലെങ്കില്‍ അത് തെറ്റാണെന്ന് എന്ന് പഠിപ്പിക്കുന്നത്‌. ഈ വാഖ്യത്തെ , വിശ്വസിച്ചിട്ടു സ്നാനം ഏല്‍ക്കുന്നവന്‍ എന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് കലഹത്തിന്റെ വിത്ത് പാകുന്നത് .ഇംഗ്ലീഷില്‍  he who believes and is baptized will be saved  എന്നാണ് .വിശ്വസിച്ചിട്ടു  സ്നാനം എല്ക്കുന്നവര്‍ എന്നല്ല. സ്നാനം എല്കുന്നതിനുള്ള നിര്‍ബന്ധന ആയിട്ടല്ല വിശ്വാസം എന്ന് പറയുന്നത് . രണ്ടും രണ്ടു കാര്യങ്ങളായി മാത്രം മനസ്സില്‍ ആക്കിയാല്‍ മതി.
രക്ഷ എന്നത് എന്താണെന്നും , വി വേദപുസ്ടകത്തില്‍ രക്ഷയെ കുറിച്ച് പറഞ്ഞിരിക്കുന്ന മറ്റു വാഖ്യങ്ങളും പരിഗണിക്കേണ്ടതുണ്ട്  .
അല്ലെങ്ങില്‍ പാസ്ടര്‍ പറയുന്നത് സത്യം ആണെങ്കില്‍ ,വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും എന്നാണ് , അപ്പോള്‍ പിന്നേ താഴെ പറയുന്ന വാഖ്യങ്ങള്‍ തെറ്റാണെന്ന് വരില്ലേ ??

അപ്പൊ 2 :21 ,എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.
ഇവിടെ പൌലോസ് അപ്പോസ്തോലന്‍ പറയുന്നത് കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും എന്നാണ്  . അല്ലാതെ കര്‍ത്താവിന്റെ നാമം വിളിച്ചപെക്ഷികുകയും സ്നാനം എല്കുകയും   ചെയുന്നവന്‍  എന്നല്ല  . ഞാന്‍  ഒരു ഉധഹരണത്തിന്  ഇത്  പറഞ്ഞന്നേ ഉള്ളു . അല്ലാതെ വി . മാമ്മോദീസ വേണ്ട എന്ന് അതിനു അര്‍ത്ഥമില്ല.

റോമ ,10 :9 , യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
ഈ വാഖ്യത്തിലും വിശ്വാസമാണ് രക്ഷയുടെ അടിസ്ഥാനം എന്ന് കാണാം.
റോമ ,10 :13 “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടുംഎന്നുണ്ടല്ലോ.

 എന്നാല്‍ ഇ വാക്യം സസൂഷ്മം പരിശോധിച്ചാല്‍ നമുക്ക് ഒരു കാര്യം  മനസിലാകും , ഇവിടെ വിശ്വാസം എന്ന അവസ്ഥക്കാണ്‌ പ്രാധാന്യം .
യോഹ  3:16 ,തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.


വി. മാര്‍കോസ്  16 : 9 -20 വരെയുള്ള വാഖ്യങ്ങള്‍ ഒരു ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത്‌ എന്തിനാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?? പ്രാചീന രേഖകളില്‍ ഇല്ലാത്തതുകൊണ്ട് അതിന്റെ ആധികാരികതയില്‍ ഉള്ള സംശയം കാരണം ആണ് ഇങ്ങനെ സംഭവിച്ചത് ).ഇങ്ങനെ ആധികാരികതയില്‍ തന്നെ സംശയം ഉള്ള ഈ വചനങ്ങള്‍ എഴുതിയ ആളിനെ കുടെ നമ്മള്‍ പരിഗണിക്കേണ്ടതാണ് .വി മാര്‍കോസ് എന്ന് പറയുന്നത് കര്‍ത്താവിന്റെ ശിഷ്യന്‍മാരുടെ ശിഷ്യന്‍ ആയിരുന്നു . കര്‍ത്താവിന്റെ ഒപ്പം നടന്ന അവന്റെ ശിഷ്യനായ വി മത്തായി സ്നാനത്തെ കുറിച്ച് പറഞ്ഞത് ഇവിടെ പ്രസക്തം ആണ്. കര്‍ത്താവിന്റെ ശിഷ്യന്‍ ആയിരുന്നു എന്നുള്ളതുകൊണ്ട് തന്നെ വി മത്തായിയുടെ വാക്കുകള്‍ കൂടുതല്‍ ആധികാരികവും ആണ്.


 വി മത്തായി 28 :19  ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ;

ഇവിടെ സകലജാതികളെയും ശിഷ്യന്മാരാക്കാന്‍ ആണ് സ്നാനം നടത്തി കര്‍ത്താവിന്റെ കല്‍പ്പനകളെ പഠിപ്പിക്കുവാന്‍ ശിഷ്യന്‍മാരോടു കര്‍ത്താവു ആവശ്യപ്പെടുന്നത് .

ഇവിടെ നമ്മള്‍ ഇ ലേഖനം എഴുതിയ കാലഘട്ടം കുടെ പരിഗണിക്കേണ്ടതുണ്ട് .യേശു ആരാണെന്നും എന്താണെന്നും അറിയാത്ത ആളുകളുടെ ഇടയിലാണ് ശിഷ്യന്മാര്‍ സുവിശേഷം അറിയിച്ചത് . അവരെ വിശ്വാസത്തില്‍ ഉറപ്പിക്കുവാനും  ,പാപങ്ങളെ  ഏറ്റു പറയുവാനും ആണ്  കര്‍ത്താവു അങ്ങനെ കല്‍പ്പിച്ചത് . അല്ലാതെ ക്രിസ്തീയ മാതാപിതാക്കളിലൂടെയ് ജനിച്ച നമുക്ക് ദൈവ കൃപ സ്വീകരിക്കാന്‍ 12  വയസു വരെ കാത്തിരിക്കേണ്ട കാരിയമില്ല. അല്ലെങ്ങില്‍ തന്നെ 12  വയസുള്ള ഒരു കുട്ടിക്ക് ,ജീവനും , നിത്യ ജീവനും ,കര്‍ത്താവിന്റെ രണ്ടാമത്തെ വരവും ഒക്കെ മനസ്സില്‍ ആക്കുവനുള്ള ജ്ഞാനം ഉണ്ടോ എന്നുള്ള കാരിയം സംസയകാരം തന്നെ ആണ് . അതുകൊണ്ടുതന്നെ ഒരര്‍ത്ഥത്തില്‍ 12 ആം വയസില്‍ നല്‍കുന്ന സ്നാവും ,സിശുസ്നാനവും തമ്മില്‍ ഒരു വെത്യാസവും ഇല്ല എന്നാണ് എന്റെ അഭിപ്രായം.

അല്ലെങ്ങില്‍ ഈ പൈതല്‍ സ്നാനം എല്ക്കതിരിക്കുകയും 12 വയസിനു മുന്‍പ് മരിക്കുകയും ചെയ്താല്‍ അവനു രക്ഷ കിട്ടാതിരിക്കുകയും , അങ്ങനെ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ഉള്ള അവസരം തടയുകയും അല്ലേ പാസ്ടര്‍ ചെയ്യുന്നത്  ??
ശിശുക്കള്‍ക്ക്  കൃപാവരം പ്രാപിക്കാന്‍ കഴിയുമോ എന്നതാണ് അടുത്ത ചോദ്യം . അതിനു ഉത്തരം താഴെ വിശദീകരിക്കുന്നുണ്ട് .
 പെന്തകോസ്ത് പഠിപ്പിക്കലുകള്‍  തെറ്റാണെന്ന് തെളിയിക്കാന്‍  ഇതില്‍  കൂടിയ  തെളിവ്  ഒന്നും  ആവശ്യമില്ല.
ഈ വിശ്വാസ സത്യങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കാതെ , പാസ്ടര്‍ വി . പുസ്തകത്തില്‍ എവിടെനിന്നെങ്ങിലും ഒരു വാഖ്യം എടുത്തു അവരുടെ രീതിയില്‍ വ്യാഖ്യാനിക്കുമ്പോള്‍ നമ്മള്‍ അതില്‍ വീണു പോകുന്നു.
ഇവിടെയാണ്‌ നമ്മുടെ സഭയുടെ പഠിപ്പിക്കലുകള്‍ക്ക് പ്രാധാന്യം ഉണ്ടാകുന്നത്‌.



നമ്മുടെ സഭയും ഒരു പുറജതികാരനായ ആള്‍ വിശ്വാസത്തില്‍ വരുമ്പോള്‍ ഏത് പ്രയക്കാരന്‍ ആയാലും  അയാള്‍ക്ക്  വി . മാമ്മോദീസ നല്‍കാറുണ്ട് .എന്നാല്‍ ക്രിസ്തീയ വിശ്വാസത്തില്‍ ജനിച്ചു വളരുന്ന ഒരു പൈതലിനു അതിന്റെ ആവശ്യം ഇല്ല.
അതിനു മുന്‍പ് രക്ഷ എന്താണെന്നും ,എങ്ങനെയ്യാണ്  രക്ഷിക്കപ്പെടുന്നതെന്നും വി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്‌ എന്ന് നോക്കാം .

ആദ്യമായി വി . മാമ്മോദീസ എന്ന വാക്ക് എന്താണെന്നും ,എവിടുന്നു വന്നു എന്നും നമുക്ക് നോക്കാം.
മാമ്മോദീസ എന്ന സിറിയന്‍ വാക്കിന് സ്നാനം അല്ലെങ്കില്‍ കഴുകല്‍ എന്നാണ് അര്‍ത്ഥം. വാഖ്യങ്ങളില്‍ കാണുന്ന സ്നാനം തന്നെയാണ് വി .മാമ്മോദീസ . അതുകൊണ്ട് വി .മാമ്മോദീസ വി. വേദപുസ്തകത്തില്‍ ഇല്ലെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് ശരി വച്ച് കൊടുക്കരുത്.

ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന അന്ത്യോക്യന്‍ പാരമ്പര്യത്തില്‍പെട്ട സഭയാണ് മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ.(അപ്പൊ . 11:26 ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.).

മാമ്മോദീസ മുതിര്‍ന്നവര്‍ക്ക് മാത്രമോ??
അപ്പൊ 2 : 38 ,39 , പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും
വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
ഇവിടെ സ്നാനം മുതിര്ന്നവക്ക് മാത്രം അല്ല , കുട്ടികള്‍ക്കും  ഉള്ളതാണെന്ന് നമുക്ക് മനസിലാക്കാം .
ശിശു സ്നാനം ശിശു സ്നാനം വി  വേദ പുസ്തകത്തില്‍

ശിശു സ്നാനത്തിനു വി വേദപുസ്തകത്തില്‍ തെളിവില്ലെന്ന് പറയുന്ന ചിലര്‍ പല കുടുംബങ്ങളേ ശിഷ്യന്മാര്‍ സ്നാനപ്പെടുതുന്ന ഭാഗങ്ങള്‍ വായിക്കാതെ വിടുകയോ , അല്ലെങ്ങില്‍ കുടുംബം എന്ന് പറയുന്നത് മുതിര്‍ന്നവര്‍ മാത്രമാണ് ,കുട്ടികള്‍ ഇല്ല എന്ന് വാദിക്കുകയും ചെയുന്നു . എന്നാല്‍ കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കരുത് എന്ന് പറയുന്ന ഒരു വാഖ്യം പോലും വി വേദപുസ്തകത്തില്‍ കാണാന്‍ കഴിയില്ല.
താഴെ കൊടുത്തിരിക്കുന്ന ചില വാഖ്യങ്ങള്‍ ശ്രദ്ധിക്കുക ,

അപ്പൊ : 16 :14 -15 തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.


ലുദിയയും  കുടുംബവും സ്നാനം ഏറ്റു . ഇവിടെ കുടുംബം എന്ന് പറഞ്ഞിരിക്കുന്നത് തീര്‍ച്ചയായും  കുട്ടികളും ഉള്‍പ്പെട്ടത് തന്നേയ് ആണ് . ഇനി ഈ കുടുംബത്തില്‍ കുട്ടികള്‍ ഇല്ലെങ്കില്‍ താഴെ പറയുന്ന കുടുംബങ്ങളെയും ശ്രദ്ധിക്കുക . ഇതില്‍ ഏതെങ്കിലും ഒരു കുടുംബത്തില്‍ കുട്ടികള്‍ ഇല്ലാതെ ഇരിക്കില്ലല്ലോ.
അപ്പൊ : 18 :8   പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
കാരാഗൃഹപ്രമാണിയും കുടുംബവും  - അപ്പൊ : 16 :33
1 കോരി 1 :16 സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു
ഇങ്ങനെ അനേകം കുടുംബങ്ങളേ ശിഷ്യന്മാര്‍ സ്നാനം കഴിപ്പിച്ചതായി   വി വേദപുസ്ടകത്തില്‍ പറയുന്നു.

അപ്പൊ :8 :12
എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.

വി. വേദപുസ്തകത്തില്‍ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു   എന്ന് പറയുന്നുണ്ട് . അതുപോലതന്നേ കുടുംബങ്ങള്‍ എന്നും. കുട്ടികള്‍ ഇല്ലാത്തവര്‍ ആയിരുന്നെങ്ങില്‍ അവരെ ഭാര്യ ഭര്‍ത്താക്കന്മാരെന്നോ അല്ലെങ്കില്‍ നേരത്തേ പറഞ്ഞപോലെ പുരുഷന്മാരും സ്ത്രീകളുംഎന്നല്ലേ പറയേണ്ടത് ??? അല്ലെങ്കില്‍ തന്നെ ഈ പറഞ്ഞ ഏതെങ്കിലും ഒരു കുടുംബത്തില്‍ എങ്കിലും കുട്ടികള്‍ ഇല്ലെന്നു വരുമോ ??
ആദിമ വേദപുസ്തകം എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയില്‍ ആയിരുന്നു . അതില്‍ നിന്നാണ് മറ്റു ഭാഷകളില്‍ വി പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടത് . ഗ്രീക്ക് ബൈബിളില്‍ കുടുംബം എന്നതിന്  'OIKOS '  എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അര്‍ഥം മാതാപിതാക്കളും ,കുട്ടികളും ,സേവകരും എല്ലാം ചേര്‍ന്നതാണ്.

‘There was no word in ancient Greece that referred to the family. The word oikos, meaning household, comes the closest. It refers to all things domestic. This word was inclusive of slaves and servants. The mother, with assistance from nurse maids, was responsible for the care of the children. Everyone lived with the mother in the women’s quarters.’  
കടപ്പാട്  http://www.ancientathens.org/culture/children-ancient-athens


12 ആം വയസിനു ശേഷം കുട്ടികള്‍ക്ക്  വിശ്വാസ സ്വീകരണം എന്ന ഒരു പ്രധാനപ്പെട്ട ചടങ്ങ് നമ്മുടെ സഭയില്‍ നിലനില്‍ക്കുന്നുണ്ട് . എന്നാല്‍ പലര്‍ക്കും ഇത് അറിയുകപോലും ഇല്ല എന്നുള്ളതാണ് സത്യം.ദിവസങ്ങള്‍ നീളുന്ന പഠിപ്പിക്കലുകള്‍ക്ക് ശേഷമാണ് ഇത് നടത്തുന്നത് .

കുഞ്ഞുങ്ങള്‍ക്ക്‌  രോഗങ്ങള്‍  വരുമ്പോള്‍  നമ്മള്‍ആസ്പത്രിയില്‍ കൊണ്ടുപോകുകയും ഡോക്ടര്‍ ഉപദേശിക്കുന്ന മരുന്നുകള്‍ നല്‍കുകയും ചെയ്യാറുണ്ട് . അത് തന്നെയും അല്ല ഡോക്ടറുടെ ഉപദേശ പ്രകാരം പല പ്രതിരോധ കുത്തിവെപ്പുകളും നല്‍കാറുണ്ട് . ഇതൊക്കെയും ഞാനും ,നിങ്ങളും ഇ പറയുന്ന പാസ്ടരും ഒക്കെ ചെയുന്നത് മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് നമ്മുടെ കുഞ്ഞിന്റെ മേലുള്ള അധികാരം മൂലവും , ഇത് നല്ലതാണെന്നും ,ഇത് നല്‍കിയാല്‍ കുഞ്ഞിന്റെ രോഗം മാറുമെന്നും അല്ലെങ്ങില്‍ രോഗം വരാതിര്ക്കുമെന്നും ഉള്ള വിശ്വാസം കൊണ്ടാണ് .അല്ലാതെ കുട്ടിക്ക് 18 വയസായി അവനു പ്രായപൂര്‍ത്തി ആയിട്ട് അവനു ഈ  മരുന്ന് ഒക്കെ നല്ലതാണെന്ന്  മനസ്സില്‍ ആക്കി ഇതൊക്കെ സ്വീകരിക്കട്ടേ എന്ന് ആരും വിചാരിക്കാറില്ല.ഡോക്ടര്‍ എന്താണെന്നും ആധുനിക വൈദ്യ ശാസ്ത്രം എന്താണെന്നും അറിയാത്തവര്‍ ഒരുപക്ഷേ ഇതൊന്നും ചെയ്തെന്നു വരില്ല. ഇത് തന്നെയാണ് മാമ്മോദീസായുടെ യഥാര്‍ത്ഥ പൊരുളും .ക്രിസ്തുവിനെ അറിയുന്നവരും വിസ്വസിക്കുന്നവരുമായ നമ്മള്‍ നമ്മുടെ മക്കള്‍ക്ക്‌  ശൈശവത്തില്‍ തന്നെ    ദൈവ കൃപാവരമായ പരിശുധാത്മാവിനേ പ്രാപിക്കുവാനുള്ള അവസരം ഒരുക്കുകയാണ് വി . മാമ്മോദീസയില്‍കൂടി   ചെയ്യുന്നത്
മക്കളുടെമേല്‍ മാതാപിതാക്കള്‍ക്കുള്ള അധികാരത്തിന്റെയും , അവര്‍ക്ക് നല്ലത് നല്‍കുവാനുള്ള വിവേചനത്തിന്റെയും കാര്യമാണ് മേല്പറഞ്ഞ ഉദാഹരണത്തില്‍ സൂചിപ്പിച്ചത് .
മാതാപിതാക്കള്‍ക്ക് ക്രിസ്തുവില്‍ ഉള്ള വിശ്വാസവും ,ക്രിസ്തുവില്‍ ഉള്ള വിശ്വാസം മക്കളേ പഠിപ്പിക്കും എന്നുള്ള സഭയോടുള്ള ഒരു ഉടമ്പടി കൂടെയാണ്  വി . മാമ്മോദീസ.

അതാണ്‌ തലതൊടുന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്‌. ഇനി തലതൊടുന്ന ആളുടെ വിശ്വാസം മാമ്മോദീസ സ്വീകരിക്കുന്ന ആള്‍ക്ക് പ്രയോജനപ്പെടുമോ എന്ന സംശയം ....
ഇതിനുള്ള ഉത്തരം ആണ്  ,കൂടെ വന്നവരുടെ വിശ്വാസം കണ്ടു യേശു  പക്ഷവാതക്കാരനെ സൌഖ്യം ആക്കുന്നത്.
വി മത്തായി 9 :2 ,അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നുഎന്നു പറഞ്ഞു.
കൂടെയുള്ളവരുടെ വിശ്വാസം നിമിത്തം കര്‍ത്താവു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതിനു ഇനിയും ഉണ്ട് ഉദാഹരണങ്ങള്‍.
കനാനിയ സ്ത്രീയുടെ മകളെ ഉയര്പ്പിക്കുന്നത് , യായീരോസിന്റെ മകളെ ഉയര്പ്പിക്കുന്നത് ,ലാസരിനേ ഉയര്പ്പിക്കുന്നത്  തുടങ്ങിയവ ചില ഉദാഹരണങ്ങളാണ് .
കുഞ്ഞുങ്ങള്‍ക്ക്‌ ദൈവ കൃപ പ്രാപിപ്പാന്‍ കഴിയില്ലേ ????

 ഇനി കുഞ്ഞുങ്ങള്‍ക്ക്‌ ദൈവ കൃപ പ്രാപിപ്പാന്‍ കഴിയില്ല , അതുകൊണ്ട് തന്നെ മാമ്മോദീസയില്‍ കൂടെ  പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ കുട്ടികള്‍ക്ക് സാധിക്കില്ലെന്നാണ് ചിലരുടെ വാദം.
അതിനുള്ള മറുപടിയാണ് യേശു പറയുന്നത്
വി.ലൂക്കോ : 18 :15 ,16

അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.

വി.ലൂക്കോ : 10 :21 “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.

വി.ലൂക്കോ : 1 :41, മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
ശിശുക്കള്‍ക്ക്  പരിശുദ്ധആത്മ   കൃപാവരം പ്രാപിക്കാന്‍ കഴിയും എന്നുതന്നെയ്യാണ് ഈ വാക്യങ്ങളില്‍ നിന്ന് മനസ്സില്‍ അക്കാവുന്നത്.

പ പൗലോസ്‌ ശ്ലീഹ പറയുന്നു , തന്റെ ജനനം മുതല്‍ തന്നെ ദൈവം തന്നെ വിളിച്ചു വേര്‍തിരിച്ചിരിക്കുന്നു . ഇത് ഒരു വല്ല്യ സാക്ഷീകരണം ആണ് .
ഗല 1 :15  

എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം
ഇതില്‍ നിന്നും ശിശുക്കള്‍ ജനനം മുതല്‍ തന്നെ അല്ലെങ്കില്‍  അതിനും മുന്‍പേ അമ്മയുടെ ഗര്‍ഭത്തില്‍ തന്നെ  ദൈവ  കൃപകള്‍ പ്രാപിക്കാന്‍ അര്‍ഹരാണെന്ന് നമുക്ക് മനസിലാക്കാം.
ഉല്‍പ 1:2 ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
പരിശുദ്ധത്മാവ്  വെള്ളത്തില്‍ ചെയുന്ന വ്യാപാരങ്ങള്‍ മൂലം പുതിയ സൃഷ്ടി ആകുന്നു .മാമ്മോദീസ തൊട്ടിയില്‍ ഈ വ്യാപാരങ്ങള്‍ നടക്കുന്നു.മാമ്മോദീസ മുങ്ങിയ കുഞ്ഞിനെ സഭ സ്വീകരിക്കുന്നു.(സ്നാന ജലത്തില്‍ നിന്ന്  പരിശുദ്ധത്മാവിനാല്‍ ജനിച്ച ഈ ഓമനകുഞ്ഞാടിനെ പരിശുദ്ധത്മ സഭയെ നെ സ്വീകരിക്കുക . സുശ്രൂഷയിലെ ഇ ഗീതം നമുക്ക് അറിയാം .)
കഴിഞ്ഞ ദിവസം പവര്‍ വിഷന്‍ ചാനലില്‍  ഒരു പസ്ടര്‍ പറയുന്നത്  കാണാന്‍ ഇടയായി , വി മാമ്മോദീസ ഏറ്റവര്‍ പ്രായപൂര്‍ത്തി ആയതിനു ശേഷം വീണ്ടും സ്നാനം എല്ക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്നാണ് അദ്ദേഹം പറയുന്നത് . 2 സ്നാനം തെറ്റില്ലെന്നാണ് അദ്ധേഹത്തിന്റെ വാദം  .. അതിനു അദ്ദേഹം ഉദാഹരണമായി പറയുന്നത്  യോഹന്നാനാല്‍ സ്നാനപ്പെട്ട 11 ശിഷ്യന്മാരെ വി പൗലോസ്‌ വീണ്ടും സ്നാനപ്പെട്ത്തുന്നതാണ് .എന്തൊരു മണ്ടത്തരമാണ് അദ്ദേഹം പറഞ്ഞത്.
എന്ത് അസംബന്ധം ആണ് അത് . അദ്ദേഹം താഴെ പറയുന്ന വാഖ്യം വായിച്ചിട്ടേ ഇല്ല്ലെന്നാണ് തോന്നുന്നത്.
വിശ്വാസ പ്രമാണത്തില്‍ പറയുന്ന പോലെ നമുക്ക് മാമോദീസ ഒരിക്കല്‍ മാത്രമേ ഉള്ളു .
എഫെ 4 :4 ,5
നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു,
കർത്താവു ഒരുവൻവിശ്വാസം ഒന്നുസ്നാനം ഒന്നു.
ക്രിസ്തീയ ജീവിതത്തില്‍ മാമ്മോദീസ ഒരിക്കല്‍ മാത്രമേ ഉള്ളു.

യോഹന്നാന്‍ എന്ത് സ്നാനമാണ് കഴിപ്പിചിരിക്കുന്നതെന്ന് പോലും അറിയാത്ത ഇത്തരക്കാരുടെയ് വാക്കുകള്‍ കേട്ടാണ് നമ്മുടെ സഭയിലെ മക്കള്‍ സഭയില്‍ നില്‍ക്കുമ്പോള്‍ വി വേദപുസ്തകം വായിക്കാതെയും , നമ്മുടെ കൂദാശകളുടെയും  പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥവും പൊരുളും മനസ്സില്‍ ആക്കാതെ , എന്തെങ്കിലും കഷ്ടപ്പാടുകളും ദുരിതവും ഒക്കെ വരുമ്പോള്‍ പാസ്ടരിന്റെ വാക്കുകള്‍ കേട്ട് അവര്‍ പറയുന്നതാണ്  ശരി ,അവരുടെ വേദപുസ്തക വ്യാഖ്യാനം ആണ്  ശരി ,അതാണ്‌ സത്യം എന്ന് വിചാരിക്കുകയും ,പിന്നീടു അപകര്‍ഷബോധം കാരണം തിരികെ സത്യ വിശ്വാസത്തിലേക്ക്  തിരികെ വരുവാന്‍ കഴിയാത്തവണ്ണം അകപ്പെടുകയും ചെയ്യുന്നത് .

വി യോഹന്നാന്‍ കഴിപ്പിച്ചത് മാനസാന്തരത്തിന്റെ സ്നാനം ആണ് .കര്‍ത്താവു യോഹന്നാനില്‍ നിന്ന് സ്വീകരിച്ചതും അത് തന്നേയ് ആണ് . അത് കൊണ്ട് തന്നെ അത് നമ്മള്‍ അനുകരിക്കേണ്ട ആവശ്യവും ഇല്ല.ഈ കാരണം കൊണ്ടാണ് വി പൗലോസ്‌ 11 ശിഷ്യന്മാരെ വീണ്ടും സ്നാനപ്പെട്ത്തുന്നത്.


വി മാമ്മോദീസ ക്രമം 
നമ്മുടെ സഭയില്‍  ഇന്ന് ഉപയോഗത്തില്‍ ഇരിക്കുന്ന മാമോദീസ ക്രമം, അന്തോയോക്യയിലേ വി സെവെരിഒസ്  എ ഡി 538 ല്‍ ഗ്രീകില്‍ എഴുതുകയും പിന്നീടു എഡേസയിലേ വി യാക്കോബ് സുറിയാനിയിലേക്ക്  പരിഭാഷപ്പെടുത്തുകയും ചെയ്തു . പതിമൂന്നാം നൂറ്റാണ്ടില്‍ വി ബാരെബ്രായ ഭേദഗതി ചെയ്ത ക്രമമാണ് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്നത് .


വി മാമ്മോദീസയുടെ നടപടിക്രമം :-
ചൂടുവെള്ളവും ,തണുത്ത വെള്ളവും കരിങ്കല്‍ തൊട്ടിയില്‍ ഒഴിച്ച് അതില്‍ സൈത്തും മൂറോനും ചേര്‍ത്ത്  സഭ ശിശു സ്നാനം നടത്തുന്നു .
കര്‍ത്താവ്‌ സ്നാനം ഏറ്റത് യോര്‍ദാന്‍ നദിയില്‍ ആണല്ലോ .അതിനോട് താഥാത്മ്യം പ്രപിക്കുന്നതിനാണ്  വി കര്‍മ്മം ചെയുന്നത് .
യോര്‍ദാന്‍  നദിക്ക് മൂന്നു പോഷക നദികള്‍ ഉണ്ട് .ഹെര്‍മോന്‍,യര്‍മ്മുക് ,യബോക്ക് നദി എന്നിവയാണ് അവ.ഇതില്‍ ഹെര്‍മോന്‍ മഞ്ഞു മല ഉരുകി ഒഴുകുന്നതും ,യര്‍മ്മുക് മരുഭൂമിയില്‍ നിന്ന് ആരംഭിക്കുന്നതും ,യബോക്ക് ഗിലയാദ് താഴ്‌വരയില്‍ കൂടെ ഒഴുകിവരുന്നതുമാണ് .ഗിലയാദ് താഴ്‌വര നിരവധി സുഗന്ധ മരങ്ങള്‍ക്ക് പേര് കേട്ടതാണ് .അതുകൊണ്ട് തന്നെ ഈ നദിയിലെ വെള്ളത്തിന്‌ ഒരു ശക്തി ഉണ്ടെന്നു വിശ്വസിച്ചു വരുന്നു . വൈദികന്‍ കരിങ്കല്‍ തൊട്ടിയില്‍ ചൂടുവെള്ളവും ,പച്ചവെള്ളവും ചേര്‍ത്ത് സുഗന്ധ വര്‍ഗങ്ങള്‍ ചേര്‍ത്ത് കാച്ചിയതുമായ വി  മൂറൊന്‍ ഒഴിച്ച് കലര്‍ത്തി കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു യോര്‍ദാന്‍ നദിയിലെ വെള്ളമാക്കി തീര്‍ക്കുന്നു. ഹെര്‍മോന്‍ നദി പിതാവിനെയും ,യര്‍മ്മുക്  നദി പരിശുധത്മവിനെയും ,യബോക്ക് നദി പുത്രനെയും കാണിക്കുന്നു. ത്രീയേക ദൈവമായ യോര്‍ദാന്യ വെള്ളത്തില്‍ തന്റെ മരണത്തെയും ,ഉയര്പ്പിനെയും സ്മരിച്ച് വീണ്ടും ജനനമാകുന്ന  മാമ്മോദീസ നടത്തപ്പെടുന്നു.

വി . മാമ്മോദീസ വീണ്ടും ജനനമാണ്‌ . എന്റെ ബോധാതോടുകൂടെയ് അല്ല ഞാന്‍ ജനിക്കുന്നത് .വീണ്ടും ജനനവും എന്റെ ബോധത്തോട് കൂടെ ആകണമെന്ന് ശഠിക്കുന്നത് ശരി അല്ല. 1 കോരി 7 :14 അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
ഈ വിശുദ്ധരായ കുഞ്ഞുങ്ങളെ ആണ് നമ്മള്‍ വി .മാമ്മോദീസ മുക്കുന്നത്‌ .

ഹോശോ വബ്കൂല്‍സ്ബന്‍ ല ഒല്മീന്‍ ,ആമീന്‍ .

കടപ്പാട്------- THE STAR VOICE MAGAZINE