Thursday, December 12, 2013




എന്താണ് വി. കുര്‍ബാന?
കാഴ്ച, ബലി, അര്‍പ്പണം, സമര്‍പ്പണം മുതലായ അര്‍ഥങ്ങള്‍ ഉള്ള‘ഖുര്‍ബോനോ’ എന്ന സുറിയാനി വാക്കില്‍ നിന്നാണ് ‘കുര്‍ബാന’ എന്ന വാക്ക് ഉത്ഭവിച്ചത്‌. വിശുദ്ധ കുര്‍ബാന എന്നത് അപ്പോസ്തോലിക സഭകളില്‍ ക്രമീകരിച്ചിരിക്കുന്ന സുപ്രധാനമായ ഏഴു കൂദാശകളില്‍ ഒന്നാണ്.
കര്‍ത്താവ്‌ മര്‍കോസിന്‍റെ മാളികയില്‍വച്ച് തന്‍റെ ശിഷ്യന്‍മാരെ ഏല്‍പിച്ച വളരെ പ്രാധാന്യമുള്ള ഒരു ഉത്തരവാദിത്വമാണ് വിശുദ്ധ കുര്‍ബാന (മത്തായി:26:26-30, മര്‍ക്കോസ് 14:22-25, ലുകോസ് 22:15-20, 1 കൊരി 11:23-26). സെഹിയോന്‍ മാളികയില്‍വച്ച് നമ്മുടെ
കര്‍ത്താവ്‌ തന്‍റെ കരങ്ങളില്‍ അപ്പം എടുത്തു വാഴ്ത്തി ശിഷ്യന്‍മാര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: “ഇത് എന്‍റെ ശരീരം” നിത്യജീവനായി ഇത് നിങ്ങള്‍ ഭക്ഷിപ്പിന്‍. പിന്നീട് പാനപാത്രത്തില്‍ വീഞ്ഞ് എടുത്തു വാഴ്ത്തി അവര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: “ഇത് എന്‍റെ
രക്തം” ഇതില്‍നിന്നും നിങ്ങള്‍ പാനം ചെയ്യുവിന്‍. അപ്രകാരം കര്‍ത്താവിനോട് ചേരുവാന്‍വേണ്ടി വളരെ ചിട്ടയോടും പ്രാര്‍ത്ഥനയോടും ഒരുക്കത്തോടും കര്‍ത്താവിന്‍റെ തിരുരക്തശരീരങ്ങള്‍ അര്‍പ്പിക്കുന്നതും സ്വീകരിക്കുന്നതുമായ ഒരു മഹനീയ കൂദാശയാണ് വിശുദ്ധ കുര്‍ബാന.
അപ്പോസ്തോല പ്രവര്‍ത്തികളില്‍ ‘അപ്പം നുറുക്കുക’എന്നാണ് വിശുദ്ധ കുര്‍ബാനയെപറ്റി പറയുന്നത് (അപ്പൊ. പ്രവ. 2:42,46; 20:7). ഞായറാഴ്കളിലെ കൂടിവരവിന്‍റെ ഉദ്ദേശ്യം തന്നെ അപ്പം നുറുക്കല്‍ ആണെന്ന് അപ്പൊ. പ്രവ.20:7 പറയുന്നു. കര്‍ത്താവിന്‍റെ
പീഡാമരണത്തിന്‍റെ അനുസ്മരണം ആണ് വിശുദ്ധ കുര്‍ബാന എന്ന് പൗലോസ്‌ പറയുന്നു (1 കൊരി 11: 26). വാഴ്ത്തിയ അപ്പവീഞ്ഞുകള്‍ കര്‍ത്താവിന്‍റെ ശരീരരക്തങ്ങള്‍ ആകകൊണ്ടു തന്നത്താന്‍ ശോധന ചെയ്തിട്ട് വേണം അവയെ സ്വീകരിക്കാന്‍ എന്ന് പൗലോസ്‌ നമ്മെ
ഓര്‍മിപ്പിക്കുന്നു. ഒരപ്പത്തിലെ പങ്കാളിത്തത്തിലൂടെ വിശ്വാസികള്‍ഒരു ശരീരം ആയി തീരുന്നു (1 കൊരി 10: 16-17). നിത്യജീവനും നിത്യര്‍ക്ഷക്കും വേണ്ടി വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണവും സ്വീകരണവും വളരെ അനിവാര്‍യമാണ്.
വിശുദ്ധ കുര്‍ബാന സ്ഥാപിക്കപെട്ടത്‌ സര്‍വലോകത്തിനും ജനത്തിനും വേണ്ടി ആണ്. ഓര്‍ത്തഡോക്‍സ്‌ പാരമ്പര്‍യത്തില്‍ വി. കുര്‍ബാന ജീവനുള്ളവരുടേയും വാങ്ങിപോയവരുടെയും മാലഖമാരുടെയും ഒത്തുചേര്‍ന്നുള്ള സ്വര്‍ഗീയ ആരാധനയാണ്. അതിന്‍റെതായ പല ദൃഷ്ടാന്‍തങ്ങളും
നമുക്ക് വി.കുര്‍ബാനയില്‍ കാണുവാന്‍ സാധിക്കും. വി.കുര്‍ബാനയിലെ ആരാധനയും പ്രാര്‍ത്ഥനകളും പ്രവര്‍ത്തികളും നമ്മെ കര്‍ത്താവിന്‍റെ മനുഷ്യാവതാരത്തിന്‍ മുന്‍പുള്ള കാലം മുതല്‍ മനുഷ്യാവതാരവും സ്വര്‍ഗാരൊഹണവും രണ്ടാം വരവും സഭയുടെ നിത്യതയും
ഓര്‍മ്മിപ്പിക്കുന്നതാണ്. മുഴു ക്രിസ്തു സംഭവത്തിന്‍റെയും പുനരാവിഷ്കാരം (re-enactment of Christ event) ആണ് വി. കുര്‍ബാന.
പ്രധാനമായും ക്രിസ്തുവിന്‍റെ ജനനത്തിനായി ഉള്ള യഹൂദരുടെ കാത്തിരിപ്പ്‌, ജനനം, മാമൂദീസ, ക്രൂശുമരണം,ഉയര്‍ത്തെഴുനെല്‍പ്, സ്വര്‍ഗാരോഹണം, രണ്ടാംവരവ് വരെ നമുക്ക് വി. കുര്‍ബാനയില്‍ അടുത്ത് അനുഭവിച്ചറിയാന്‍ സാധിക്കും. മണവാട്ടിസഭക്ക് മണവാളന്‍ മശിഹ
അണിയിച്ച മുദ്രമോതിരം ആണ് വി.കുര്‍ബാന എന്നും പിതാക്കന്‍മാര്‍ പഠിപ്പിക്കുന്നു. അതിനാല്‍ മണവാട്ടിയാകുന്ന സഭയിലെ അവയവങ്ങള്‍ആയ നാം കര്‍ത്താവിന്‍റെ ശരീരരക്തങ്ങള്‍ ആകുന്ന മുദ്രമോതിരത്തെ നമ്മില്‍ധരിക്കണം, അത് വി. കുര്‍ബാന സ്വീകരിക്കുന്നതിലൂടെ മാത്രമേ
സാധ്യമാകൂ.
വിശുദ്ധ കുര്‍ബാനയുടെ ഒരുക്കം
ഓര്‍ത്തഡോക്‍സ്‌ വിശ്വാസത്തില്‍ഒരു ദിനം ആരംഭിക്കുന്നത് രാത്രി മുതല്‍ അല്ല, പ്രത്യുത സന്ധ്യ മുതല്‍ ആണ് (സന്ധ്യ മുതല്‍ സന്ധ്യ വരെ). അപ്രകാരം വി. കുര്‍ബാനയുടെ ഒരുക്കവും സന്ധ്യ മുതല്‍ ആരംഭിക്കുന്നു. വി. കുമ്പസാരവും ഏഴു നേരത്തെ യാമപ്രാര്‍ഥനകളും
കല്പിക്കപെട്ട പ്രാര്‍ത്ഥനകളും നടത്തിയിട്ട് വേണം വിശ്വാസികള്‍ വി. കുര്‍ബാനയില്‍ സംബന്‍ധിക്കാവൂ എന്ന് പരിശുദ്ധസഭ നിഷ്കര്‍ശിക്കുന്നു. പൌരസ്ത്യ ഓര്‍ത്തഡോക്‍സ്‌ ആശ്രമങ്ങളില്‍ സന്‍ധ്യാനമാസ്കാരത്തിന്‍ ശേഷം ആരും പരസ്പരം സംസാരിക്കുക കൂടി ഇല്ല.
അത്രയേറെ പ്രാധാന്യത്തോടെ ആണ് വി.കുര്‍ബാനയ്ക്ക് ഒരുങ്ങേണ്ടത്. ഇത്രയും ഒരുക്കത്തിന്‍ ശേഷം പട്ടക്കാരന്‍റെ കരങ്ങളാല്‍ “ഹൂസോയോ” എന്ന പാപപരിഹാര പ്രാര്‍ത്ഥനയും കുര്‍ബാന സ്വീകരിക്കുന്ന വിശ്വാസികള്‍ പ്രാപിക്കേണ്ടതാകുന്നു. നമസ്കാരങ്ങള്‍ പൂര്‍ത്തീകരിച്ചതിനു
ശേഷം വചനശ്രുശ്രൂഷയും സുദീര്‍ഘമായ അനുതാപപ്രാര്‍ഥനകള്‍ക്കും (പ്രോമിയോന്‍, ഹൂസോയോ, സെദറാ) ശേഷം മാത്രമാണ് വി. കുര്‍ബാന ആരംഭിക്കുന്നത്.
പൌരസ്ത്യ ഓര്‍ത്തഡോക്‍സ്‌ സഭകളിലെ വി. കുര്‍ബാനയെ മൂന്നുഭാഗങ്ങളായി തിരിക്കാം: തൂയോബോ (ഒരുക്ക ശ്രുശ്രൂഷ – Prothesis), പരസ്യ ശ്രുശ്രൂഷ, കൃതജ്ഞതാ ശ്രുശ്രൂഷ (post communion).തൂയോബോ (ഒരുക്ക ശ്രുശ്രൂഷ) – Prothesis
വിശ്വാസികള്‍ പള്ളിയകത്തെ പ്രാകാരത്തില്‍നിന്നു നമസ്കരിക്കുമ്പോള്‍ പുരോഹിതസ്ഥാനി വി.മദ്ബഹായില്‍ കയറി നടത്തുന്ന ശ്രുശ്രൂഷ ആണ് തൂയോബോ. ഈ സമയം മദ്ബഹ തിരശീലയിട്ട് മൂടിയിരിക്കും. യേശുവിന്‍റെ ജനനത്തിനായി പ്രാര്‍ഥനയോടെ കാത്തിരുന്ന യഹൂദരേപോലെയാണ് വിശ്വാസികള്‍ പുറത്തു നിന്ന് പ്രാര്‍ത്ഥിക്കുന്നതും പുരോഹിതനകത്ത് ഒരുങ്ങുന്നതും. തൂയോബൊക്ക്‌ രണ്ടുക്രമം ഉണ്ട്:
1. മലക്കിസദേക്കിന്‍റെ ക്രമം. ഇവിടെ പുരോഹിതന്‍ ചിട്ടയായ പ്രാര്‍ഥനകളിലൂടെ അപ്പവീഞ്ഞുകളെ ത്രോണോസ്സിന്‍മേലായി (ബലിപീഠം) ക്രമപെടുത്തുന്നു. ഇവിടെ മാതാവിനോടും പരിശുധന്‍മാരോടും ഉള്ള മധ്യസ്ഥപ്രാര്‍ത്ഥനകളും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും
കുര്‍ബാനയില്‍ ഓര്‍ക്കേണ്ട ആളുകളെയും സര്‍വജനതക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ പ്രാര്‍ത്ഥനകളെല്ലാം പാപമോചനം യാചിക്കുന്നവയും അനുതാപപൂരിതവും ആണ്.
2. അഹരോന്‍റെ ക്രമം പുരോഹിതൻ അംശവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് പഴയ നിയമ യാഗങ്ങളുടെ പൂര്‍ത്തീകരണം ആണ് വിശുദ്ധ കുര്‍ബാന എന്നതിന്‍റെ സൂചകമായി ഈ ശുശ്രൂഷ നടത്തുന്നു.തൂയോബോക്ക് ശേഷം വി. കുര്‍ബാന പരസ്യമായി ആരംഭിക്കുന്നതിനു മുന്നമായി പഴയനിയമ വായന ക്രമീകരിച്ചിരിക്കുന്നു. ഇത് പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണം ആണ് പുതിയനിയമം എന്നും, പഴയനിയമം ഇല്ലാതെ പുതിയനിയമം ഇല്ലെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം ക്രിസ്തുവിന്‍റെ ജനനം കാത്തിരുന്ന യിസ്രായേലുകാരുടെ അവസ്ഥയും നമ്മെ ധ്യാനിപ്പിക്കുന്നു.

പരസ്യാരധന (The Public Rite)
പരസ്യാരധന എന്ന വി. കുര്‍ബാനയുടെ രണ്ടാം ഭാഗത്തെ വീണ്ടും രണ്ടു ഭാഗങ്ങള്‍ ആയി തിരിക്കാം: പൊതുവായുള്ള പരസ്യാരാധനയും അനഫോറയും. പരസ്യാരാധന ആരംഭിക്കുന്നത് “നിന്നെ പ്രസവിച്ച മറിയാമും….” എന്നാണ്, അപ്പോള്‍ മറ നീക്കുന്നു. ഇതിനു ഒരു അര്‍ഥം ഉണ്ട്. വി.മര്‍ത്തമറിയം അമ്മയുടെ ഉദരം ആകുന്ന മറവിടത്തില്‍നിന്നും ലോകത്തിലേക്ക്‌ (പുല്‍കുടിലില്‍) യേശു ജനിച്ചു വീണു. ആ സമയം മദ്ബഹ പുല്‍കൂടിനെയും ത്രോണോസില്‍ ജാതംചെയ്ത ക്രിസ്തുവിന്‍റെ സാന്നധ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍, കാഴ്ചകള്‍ അര്‍പ്പിച്ചു വണങ്ങിയ വിദ്വാന്‍മാരെ പോലെ പുരോഹിതന്‍ ധൂപം അര്‍പ്പിച്ചു ബലിപീഠം ചുറ്റി നാല്കോണുകളും ചുംബിക്കുന്നു. പുരോഹിതന്‍റെ മുന്നിലും പുറകിലും ചിറകടിക്കുന്ന മാലാഖമാരെ പോലെ മരുവഹ്സാകള്‍ (ഓര്‍ത്തഡോക്‍സ്‌ ആരാധനയില്‍ ഉപയോഗിക്കുന്ന മാലാഖമാരുടെ രൂപം കൊത്തിയ മണികളോട് കൂടിയ കിലുക്കുന്ന ഒരു ഉപകരണം) പറന്നു ശബ്ദം ഉണ്ടാക്കുന്നു. പുരോഹിതന്‍റെ മുന്നില്‍ കത്തിയ മെഴുകുതിരി പിടിച്ചുകൊണ്ട്
പോകുന്നു. അത് ഇടയരെ വഴികാണിച്ച വാനിലെതാരത്തെ സൂചിപ്പിക്കുന്നു. ഈ സമയം “നിന്‍ മാതാവ് വിശുദ്ധന്‍മാർ…..”എന്ന ഗാനം ആലപിക്കുന്നു.
ഈ ഗാനത്തില്‍ യേശു ആരാണെന്നും എന്താണെന്നും എന്തിനുവേണ്ടി മനുഷ്യനായി എന്നുള്ളതും ഓര്‍ത്തു ധ്യാനിച്ച്‌ കൊണ്ട് ദൈവത്തോട് കൃപ യാചിക്കുന്നു. യേശുവിന്‍റെ ജനനം സര്‍വജനത്തിനും ആണെന്നുള്ളത്‌കൊണ്ട് എല്ലാവര്‍ക്കും ധൂപംവീശിയിട്ട് പുരോഹിതന്‍
ത്രൈശുദ്ധകീര്‍ത്തനത്തിലേക്ക് കടക്കുന്നു. ഇത് കര്‍ത്താവ്‌ ശുദ്ധനും ശക്തിമാനും മരണം ഇല്ലാത്തവനും ആണെന്ന എടുത്തുപറഞ്ഞു ദൈവത്തെ സ്തുതിക്കയും നമുക്കായി ക്രിസ്തു സഹിച്ച കഷ്ടതയും ക്രൂശുമരണവും ഓര്‍ത്തു ദൈവത്തോട് കരുണ യാചിക്കുകയും ചെയ്യുന്നു.
പൊതുവായുള്ള പരസ്യാരാധന (Rite of Catechumens)
ആദ്യം അപ്പോസ്തോലപ്രവര്‍ത്തികളില് നിന്നോ പൊതു ലേഖനത്തില്‍ നിന്നോ വായിക്കുന്നു. ഇത് ആദ്യം വചനം യഹൂദരോടരിയിച്ചതിനെ സൂചിപ്പിക്കുന്നു. പിന്നീട് പൌലോസ് ശ്ലീഹ എഴുതിയ ലേഖനം വായിക്കുന്നു. ഇത് ജാതികളോടു സുവിശേഷം അറിയിച്ചതിനെ ഒര്‍പ്പിക്കുന്നു. ശേഷം പുരോഹിതന്‍ ഏവന്‍ഗെലിയോന്‍ (സുവിശേഷം) വായിക്കുന്നു. സഭ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച് ക്രിസ്തുവിന്‍റെ ജീവിതത്തെ ആധാരമാക്കി ഓരോ ദിവസ്സവും വായിക്കേണ്ട വേദഭാഗങ്ങളെ വളരെ ചിട്ടയോടും ചേര്‍ച്ചയോടും കൂടെ ക്രമീകരിച്ചിരിക്കുന്നു. അതോടെ വചനശ്രുശ്രൂഷ അവസാനിക്കുന്നു. ശേഷം അനഫോറ ആരംഭിക്കുന്നതിനു മുന്‍പേ അവസാനഘട്ട ഒരുക്കം എന്നതുപോലെ പ്രോമിയോന്‍ (preface) വായിച്ച് ഹൂസോയോ
(പാപപരിഹാര പ്രാര്‍ത്ഥന) ചൊല്ലി സെദറാ വായിക്കുന്നു. വളരെ ആഴമേറിയ അര്‍ത്ഥങ്ങളെ വഹിക്കുന്ന ഈ പ്രാര്‍ത്ഥനകള്‍ കരുണയും പാപമോചനവും നിത്യജീവനും യാചിക്കുന്നതും വാങ്ങിപോയവരെ ഓര്‍ക്കുന്നതും ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങളെ ചോദിച്ചുവാങ്ങുന്നതും ആകുന്നു.
നിരയായുള്ള ഈ പ്രാര്‍ഥനകളുടെ അവസാനത്തിലായി ധൂപകുറ്റിവാഴ്വു (കര്‍ത്താവിന്‍റെ മാമൂദീസ). ഇവിടെ പിതാവിനെയും പുത്രനെയും പരിശുധാത്മാവിനെയും സ്തുതിക്കയും അവര്‍ മൂന്നു വ്യക്തികളും ഏകസാരാംശം ആണെന്നും നമ്മെ ചൂണ്ടികാണിക്കുകയും ചെയ്യുന്നു
(ധൂപകുറ്റിയില്‍ പലതായി വെവേറെ ഉള്ള ചങ്ങലകളെ ക്രമമായി ചേര്‍ത്ത് പിടിച്ചു ഒന്നാക്കുന്നത് മൂലം ഇത് സാധിക്കുന്നു). ഒരേ സമയത്തുള്ള ത്രിത്വത്തിന്‍റെ സാന്നിധ്യത്തെ കാരണം ഇത് നമ്മെ കര്‍ത്താവിന്‍റെ മാമോദീസയെ ഒര്‍പ്പിക്കുന്നു. അവിടെ എല്ലാവരും ചേര്‍ന്ന്
വിശ്വാസപ്രമാണം ഏറ്റുചൊല്ലുന്നു. ഇനിയുള്ള ആരാധന വിശ്വാസികള്‍ക്ക് മാത്രമുള്ളതാണ് അതിനാല്‍ അന്യരും അവിശ്വാസികളും പുറത്തുപോകൂ എന്ന മൌന ആഹ്വാനവുമായി ശ്രുശ്രൂഷക്കാരന്‍ ധൂപം വീശി പള്ളിയുടെ പടിഞ്ഞാറേ നട വരെ വരുന്നു. ഈ സമയം “യാചിക്കെണ്ടും സമയമിത..”എന്ന ഗാനം പാടുന്നു. പാട്ടിനെ അര്‍ത്ഥവത്താക്കി കൊണ്ട് പുരോഹിതന്‍ പേരുകള്‍ ഓര്‍ത്തു എല്ലാവര്‍ക്കും ആയി കരുണകളും പാപമോചനവും
യാചിക്കുന്നു. “സ്തൌമെന്‍കാലൊസ്” (Let us stand well): ശ്രുശ്രൂഷക്കരന്‍റെ നല്ലവണ്ണം നില്‍ക്കുക വി. കുര്‍ബാന ആരംഭിക്കുന്നു എന്ന ആഹ്വാനത്തോടെ അനഫോറ ആരംഭിക്കുന്നു.

അനഫോറ (Anaphora / Rite of the Faithful)
“അനഫോറ” എന്ന ഗ്രീക്ക് വാക്കിന്‍റെ അര്‍ഥം “ഉയര്‍ത്തുക” (To lift up) എന്നാണ്. ഇതുവരെ നടന്നത് വി. കുര്‍ബാനക്കുള്ള ഒരുക്കം ആയിരുന്നതിനാല്‍ ഇവിടെ ആണ് വി. കുര്‍ബാന ആരംഭിക്കുന്നത്. മത്തായി 5:23,24; 6:12 വചനങ്ങളെ ആധാരമാക്കി പരസ്പരമുള്ള സമാധാനയാചനയോടെ അനഫോറ ആരംഭിക്കുന്നു. ദൈവം തരുന്ന സ്വര്‍ഗീയ സമാധാനം പുരോഹിതനിലൂടെ ജനങ്ങളില്‍ എത്തുന്നു. തുടര്‍ന്ന് വിശുദ്ധ രഹസ്യങ്ങളെ
മറച്ചിരിക്കുന്ന ശോശപ്പ എടുത്തു ആഘോഷിച്ചു മാറ്റുന്നു. ഇത് സ്വര്‍ഗീയരഹസ്യങ്ങള്‍ വി. കുര്‍ബാനയിലൂടെ ഭൂമിയില്‍ വെളിപെടുന്നു എന്ന് സൂചിപ്പിക്കുന്നു. പിന്നീടു ത്രിത്വനാമത്തില്‍ ആശീര്‍വദിക്കുന്നു. ഹൃദയവിചാരങ്ങളെ മഹോന്നതനായ ദൈവത്തിലേക്ക് കേന്‍ദ്രീകരിക്കുകയും
മാലാഖമാരോട് ചേര്‍ന്ന് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു (“നാം എല്ലാവരുടെയും ഹൃദയങ്ങളും…” ).

വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം (Words of Institution)
സെഹിയോന്‍ കോട്ടയില്‍‍ വച്ച് നമ്മുടെ കര്‍ത്താവു അപ്പവും വീഞ്ഞും തന്‍റെ കരങ്ങളില്‍ എടുത്തു സ്വര്‍ഗത്തിലേക്ക് നോക്കി വാഴ്ത്തി തന്‍റെ ശരീരരക്തങ്ങളാക്കി ശിഷ്യര്‍ക്ക് കൊടുക്കുകയും നിത്യജീവനും പാപമോചനത്തിനുംവേണ്ടി ഇതില്‍ നിന്നും ഭക്ഷിക്കുകയും പാനം
ചെയ്യുകയും വേണം എന്ന് പറയുകയും താന്‍ ഇനിയും വരുന്നതുവരെ (അന്‍ത്യ ന്യയവിധി നടത്താന്‍) ഓര്‍മ്മക്കായി ഇപ്രകാരം ചെയുവിന്‍ എന്ന് പറഞ്ഞു ശിഷ്യരെ ഭാരമെല്പ്പിച്ച വി. കുര്‍ബാനയുടെ സ്ഥാപനം വീണ്ടും അടിവരയിട്ടു നമ്മെ ഒര്‍പ്പിക്കുകയും, കര്‍ത്താവ്‌ ചെയ്തതുപോലെ അപ്പവീഞ്ഞുകള്‍ പുരോഹിതന്‍ തന്‍റെ കരങ്ങളില്‍ എടുത്തു വാഴ്ത്തി മുറിക്കുന്നു. ശേഷം കര്‍ത്താവിന്‍റെ രണ്ടാംവരവ് വരെ നാം ഇതുചെയ്യണം എന്ന് വൈദീകന്‍ നമ്മെ ഒര്‍പ്പിക്കുന്നു. അപ്പോള്‍ ജനം ക്രിസ്തുവിന്‍റെ മരണത്തിലും ഉയിര്‍തെഴുന്നെല്‍പ്പിലും രണ്ടാംവരവിലും വിശ്വസിക്കുകയും അതിനായി കാത്തിരിക്കയും ചെയ്യുന്നു എന്ന് ഏറ്റുപറയുന്നു (Anamnesis).

പരിശുധാത്മ ആഹ്വാനം (Epiclesis)
തുടര്‍ന്ന് അപ്പവീഞ്ഞുകളെയും ജനങ്ങളെയും രൂപാന്‍തരപെടുത്താന്‍ പരിശുദ്ധ രൂഹായുടെ ആവസത്തിനായി പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതാണ് വി. കുര്‍ബാനയുടെ മര്‍മ്മപ്രധാനമായ ഭാഗം.

മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ (Dyphtics)
തുബ്ദേനെന്ന വി. കുര്‍ബാനയിലെ പ്രധാനപെട്ട പ്രാര്‍ത്ഥനകളാണ് ഈ മധ്യസ്ഥപ്രാര്‍ത്ഥനകള്‍. സഭക്ക് മുഴുവനും വേണ്ടിയുള്ള (ഭൂമിയിലുള്ളവര്‍ക്കും വാങ്ങിപോയവര്‍ക്കും) പ്രാര്‍ത്ഥനകളാണ് തുബ്ദേനുകള്‍. ഒന്നാം തുബ്ദേനിലായിട്ടു ജീവിച്ചിരിക്കുന്ന ആത്മീയപിതാക്കന്‍മാരുടെ പേരുകള്‍ ചൊല്ലി ഓര്‍ത്തുപ്രാര്‍ത്ഥന നടത്തുന്നു. രണ്ടാമതായി ജീവനോടെ ഇരിക്കുന്ന എല്ലാ സഹോദരങ്ങളെയും സഭവിശ്വാസികളെയും ഓര്‍ക്കുന്നു. മൂന്നാമതായി ജീവനോടെ ഇരിക്കുന്ന എല്ലാ ഭരണകര്‍ത്താക്കള്‍ക്ക്‌ വേണ്ടിയും നാം ഓര്‍ത്തുപ്രാര്‍ത്ഥിക്കുന്നു. നാലാമതായി ദൈവമാതാവിനെയും വാങ്ങിപോയ സകല പരിശുധന്‍മാരെയും ഓര്‍ത്തുപ്രാര്‍ത്ഥിക്കുന്നു. അഞ്ചാമതായി
വാങ്ങിപോയ സകല പൂര്‍വപിതാക്കന്‍മാരെയും ഓര്‍ത്തു പ്രാര്‍ഥിക്കുന്നു. അവസാനമായി വാങ്ങിപോയ സകലരെയും വി. കുര്‍ബാനയില്‍ ഓര്‍ക്കുന്നു.

ഖണ്ഡനവും സമ്മേളനവും (Fraction and Commixture)
ശേഷം രണ്ടാമത്തെ ആശീര്‍വാദത്തിനുശേഷം പുരോഹിതന്‍ മറയിട്ടു രഹസ്യമായി തിരുശരീരത്തെ മുറിക്കുന്നു. തിരുശരീരവും രക്തവും തമ്മില്‍ കലര്‍ത്തുന്നു. ക്രിസ്തുവിന്‍റെ ക്രൂശീകരണത്തെ സൂചിപ്പിക്കുന്ന ഭാഗമായതുകൊണ്ട് ക്രൂശീകരണ സമയത്തെ അന്‍ധകാരത്തെ സൂചിപ്പിക്കാൻ ആണ്
തിരശീല ഇടുന്നത്. വിശുദ്ധ രഹസ്യങ്ങള്‍ സ്വീകരിക്കുന്നതിനു മുന്‍പുള്ള ഒരുക്കം ആണ് ഈ സമയത്തുള്ള ഗീതങ്ങളിലായിട്ടു ആഹ്വാനം ചെയ്യുന്നത്. ശേഷം ലുത്തിനിയ (Litany) എന്ന ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും ചോദിച്ചുവാങ്ങുന്ന മധ്യസ്ഥപ്രാര്‍ത്ഥനകള്‍
നടത്തുന്നു.
കര്‍ത്തൃപ്രാര്‍ത്ഥന (Lord’s Prayer)
മത്തായി:6:9-13 നമ്മുടെ കര്‍ത്താവ്‌ നമ്മെ ചൊല്ലി പഠിപ്പിച്ച ഈ കര്‍ത്തൃപ്രാര്‍ത്ഥന എല്ലാവരും ഒരുമിച്ചു ഏറ്റുചൊല്ലുന്നു. ഇത് വി. കുര്‍ബാനയില്‍ കര്‍ത്തൃപ്രാര്‍ത്ഥനക്കുള്ള പ്രാധാന്യവും വി. കുര്‍ബാനക്കുള്ള ഒരുക്കത്തിന്‍റെ പ്രാധാന്യവും നമ്മെ
ഓര്‍പ്പിക്കുന്നു.

ആഘോഷം (The Celebration)
ഇനി തിരുരക്തശരീരങ്ങളുടെ ആഘോഷം ആണ്. ഇവിടെ പുരോഹിതന്‍ വി. കുര്‍ബാന സ്വീകരിക്കെണ്ടവരുടെ യോഗ്യത നമ്മെ ഓര്‍മ്മപെടുത്തുന്നു. ഉടനെ നാം വിശ്വാസി ആണെന്നും ത്രിത്വം ഒപ്പം ഉള്ളതിനാല്‍ നാമും ശുദ്ധി ഉള്ളവര്‍ ആണെന്നും നാം ഏറ്റുപറയുന്നു (ഈ വിശുദ്ധതകള്‍ ….പരിശുദ്ധനായ………പിതാവ് നമ്മോടു കൂടെ ………..പുത്രന്‍ നമ്മോടു കൂടെ …….രൂഹ നമ്മോടുകൂടെ.). ആയതിനാല്‍ നമ്മുടെ മനസാക്ഷിയോടും ദൈവത്തോടും നാം പറയുകയാണ്‌ ഈ രഹസ്യങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ യോഗ്യരാണ്‌ (യോഗ്യരാക്കണം എന്ന് പ്രാര്‍ഥിക്കുന്നു). യേശു ക്രിസ്തുവിന്‍റെ സ്വര്‍ഗാരോഹനത്തെ സൂചിപ്പിക്കുന്നു ഈ ദിവ്യരഹസ്യങ്ങളുടെ ആഘോഷം.

ധൂപപ്രാര്‍ത്ഥനകള്‍
തിരുശരീരര്‍ക്തങ്ങളെ സ്വീകരിക്കുന്നതിനു മുന്‍പേ നാം വാങ്ങിപോയ സകലരോടും നമുക്കായി പ്രാര്‍ത്ഥിക്കണം എന്നും നമ്മുടെ വാങ്ങിപോയവരോട് ദൈവം കരുണ കാണിക്കാനും നാം പ്രാര്‍ഥിക്കുന്നു. ഇത് ഒരു പ്രാര്‍ത്ഥനഗാന സഞ്ചയമാണ്. ഇതില്‍ വേദവചന ഉദ്ധരണികളും
ഉള്‍പെടുത്തി ക്രമീകരിച്ചിരിക്കുന്നു. യഥാക്രമം ദൈവമാതാവ്, പരിശുധന്‍മാര്‍, വാങ്ങിപോയ ആചാര്‍യന്‍മാര്‍, വാങ്ങിപോയ വിശ്വാസികൾ, വിശുദ്ധ സ്ലീബ എന്നിങ്ങനെ നടത്തുന്നു.
നിന്നാല്‍ സ്തുതിയോ- സങ്കീ:45:9-11
നയവാന്‍ പനപോലെ – സങ്കീ:92:12-14
ചാര്‍ത്തും നീതിയെ – സങ്കീ:132:9-12
മക്കളിലപ്പന്‍ കൃപ- സങ്കീ:103:13-15
വെല്ലും ശത്രുക്കളെ – സങ്കീ:44:5-7
ധൂപപ്രാര്‍തനകൾക്കു ശേഷം വീണ്ടും മറ ഇടുന്നു. സ്വര്‍ഗാരോഹണം ചെയ്ത ക്രിസ്തുവിനെ നാം കാണുന്നില്ല എന്നതുകൊണ്ടാണ് മറ ഇട്ടു അവനെ കാത്തിരിക്കുന്ന സഭയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന ഈ ഭാഗം നിവര്‍തിക്കുന്നത്.

പരസ്യമായ എഴുന്നള്ളിപ്പ് (Procession)
വളരെ പ്രാര്‍ത്ഥനയോടെ പടിഞ്ഞാറോട്ട് എഴുന്നള്ളിക്കുന്ന പ്രദക്ഷിണം കര്‍ത്താവിന്‍റെ രണ്ടാം വരവിനെ സൂചിപ്പിക്കയും ഒര്‍പ്പിക്കയും ചെയ്യുന്നു. ഇവിടെ മാലാഖമാരുടെ കൂട്ടങ്ങളോടൊപ്പം ക്രിസ്തു പെട്ടെന്ന് ആഗാതനാകും എന്നതിന്‍റെ സൂചനയായി പെട്ടെന്ന് ഒരു ആഹ്വാനവും
(“നാം അട്ടഹസിച്ചു പറയണം ….”) അതെ തുടര്‍ന്ന് പെട്ടെന്ന് മറ വലിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ വിശുദ്ധ രഹസ്യങ്ങളുടെ സ്വീകരണം മൂലം ലഭിക്കുന്ന രക്ഷ അന്‍ത്യന്യായദിവസം ലഭിക്കേണ്ട വലിയരക്ഷയെ ഓര്‍മ്മപെടുത്തുന്നു. അങ്ങനെ മദ്ബഹായുടെ വാതില്‍ക്കല്‍ എത്തി പുരോഹിതന്‍ വിശ്വാസികള്‍ക്ക് വി. കുര്‍ബാന നല്‍കുന്നു. (ഇപ്പോൾ സൌകര്‍യതെപ്രതി ചില പള്ളികളിൽ വി. ശരീരരക്തങ്ങളുടെ അനുഭവം
പിന്നീടാക്കാറുണ്ട്.). ഇവിടെ അനഫോറ അവസാനിക്കുന്നു.
കൃതജ്ഞത ശ്രുശ്രൂഷ (Post Communion/ Thanks giving)
ഈ നിത്യരക്ഷക്കും ഒരു ദിനം കൂടി തിരുശരീരത്തിന്‍റെ പങ്കാളി ആകാന്‍ സാധിച്ചതിലും ദൈവം തരുന്ന സൗഭാഗ്യങ്ങള്‍ക്കും നന്ദിയോടെ ദൈവത്തെ സ്തുതിച്ചു കൃതഞ്ഞത അര്‍പ്പിക്കുന്നു. സമാപനഗാനം ആയ ഹൂത്തോമ്മോ ചൊല്ലി വിശുദ്ധബലിയില്‍ നിന്നും ലഭിച്ച സ്വര്‍ഗീയ സമാധാനത്തോടൊപ്പം വിശ്വാസികളെ ആശീര്‍വദിച്ചു യാത്ര അയക്കുന്നു. അപ്പോൾ മറ ഇടുന്നത് കർത്താവിനോടോത്തുള്ള സഭയുടെ നിത്യതയെ സൂചിപ്പിക്കുന്നു. ശേഷം വീണ്ടും പുരോഹിതൻ ത്രോണോസിന്‍ മുന്നില്‍ മുട്ടുകുത്തി വീണ്ടും എല്ലാവര്‍ക്കും ആയി പ്രാര്‍ത്ഥിക്കുന്‍. തനിക്കു ഒരു ബലി കൂടി അര്‍പ്പിക്കാന്‍ തന്ന യോഗ്യത ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് പൂജപാത്രങ്ങള്‍ തുടച്ചു, അംശവസത്രങ്ങള്‍ മാറ്റി ഒരു കര്‍ത്തൃ ദിവസ്സത്തെ പൊതുവായ ആരാധന അവസാനിപ്പിക്കുന്നു. അല്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ ഒരുങ്ങി നാം അര്‍പ്പിച്ച വി. ബലി
സമാപിപ്പിക്കുന്നു.
കടപ്പാട് -----nalla kudumbam

Monday, November 25, 2013


മദ്ബഹ.
*******
ബലിസ്ഥലം എന്ന അർത്ഥത്തിന്റെ സുറിയാനി വാക്കാണ്‌ മദ്ബഹ ! ത്രോണോസ് (അൾത്താര) സ്ഥിതി ചെയ്യുന്ന ഉയർന്ന സ്ഥലം.ക്ദൂശ് കുദിശിൻ (അതിവിശുദ്ധ സ്ഥലം) എന്ന പേരിലും മദ്ബഹ അറിയപ്പെടുന്നു.സുറിയാനി ഓർത്തഡോക്സ് സഭയിൽ സ്വര്ഗ്ഗത്തിന്റെ പ്രതീകമാണ് മദ്ബഹ.ദൈവസൃഷ്ടികളിൽ ഒന്നാമനായ വെളിച്ചത്തിന്റെ പ്രഭവ സ്ഥാനമായ സൂര്യൻ ഉദിക്കുന്നത് കിഴക്കാണല്ലോ.വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന മനുഷ്യന്റെ ആദി വാസസ്ഥലമായ ഏദൻ തോട്ടവും കിഴക്കാണല്ലോ(ഉൽപ്പത്തി 2:8) എദനിൽ നിന്നും ബഹിഷ്കൃതനായ മനുഷ്യൻ പറുദീസാ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ദൈവീക പ്രകാശത്തിലേക്ക് തിരിയുന്നു എന്നുമുള്ള അർത്ഥത്തിലാണ് കിഴക്കോട്ടു തിരിഞ്ഞു നിന്ന് പ്രാർഥിക്കുന്നത്.മറ്റേറെ പ്രാധാന്യങ്ങളും കിഴക്കിനുണ്ട്.

കർത്താവിന്റെ രണ്ടാമത്തെ വരവ് കിഴക്കുനിന്നും ആയിരിക്കുമെന്നുള്ളതുകൊണ്ടാണ് മദ്ബഹ കിഴക്കായിരിക്കണം എന്ന് പരിശുദ്ധ സഭ നിഷ്കര്ഷിക്കുന്നത്.കാരണം കർത്താവിന്റെ രണ്ടാമത്തെ വരവിനായി സഭ പ്രാർഥനയോടെ കാത്തിരിക്കുന്നു.ത്രോണോസും അതിന്റെ പരിസരങ്ങളും അവൈദീകർക്ക് അപ്രാപ്യമായ സ്ഥലങ്ങളാണ് !ആദിമ കാലങ്ങളിൽ പൂർണ്ണ ശെമ്മാശന് മുകളിലുള്ള സ്ഥാനികൾക്കേ മദ്ബഹയിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ! ഇന്ന് എല്ലായിടത്തും ശെമ്മാശന്മാരുടെ സേവനം ഇടവകകൾക്ക് ലഭ്യമല്ലാത്തതിനാൽ അൽമായർക്ക് പ്രത്യേക അനുവാദം നൽകി മദ്ബഹ ശുശ്രൂഷകളിൽ സംബന്ധിപ്പിക്കുന്നു.

"ക്രൂബേന്മാരുടെ തേരതുപോലെ സ്ഥിരമീ-മദ്ബഹാ
സ്വർഗ്ഗത്തിൻ സേനകളുണ്ടതിനെ ചുറ്റിക്കൊണ്ട് "

വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന ഈ ഗീതത്തിന്റെ അർഥവത്തായ വരികൾ മദ്ബഹായുടെ എല്ലാ വിശുദ്ധിയേയും പ്രാധാന്യത്തെയും എടുത്തു പറയുന്നു.വിശുദ്ധ ബലി അർപ്പിക്കുന്ന പുരോഹിതനേയും ശുശ്രൂഷാ ഗണങ്ങളെയും കൂടാതെ അദൃശ്യരായ സ്വർഗ്ഗീയ മാലാഖമാരും വിശുദ്ധ ബാലിയിൽ പങ്കെടുക്കുന്നു എന്നതിനാൽ ആ ശുശ്രൂഷാ എത്ര മാത്രം ഭയങ്കരമാണ് , ആ വിശുദ്ധ സ്ഥലം എത്ര മാത്രം വിശുദ്ധമാണ് എന്നത് വിശ്വാസികൾ ഇപ്പോഴും ഓർക്കേണ്ട വസ്തുതയാണ് !

:::::::::::::::::::::::: Bethel Suloko Cathedral Perumbavoor ::::::::::::

Thursday, November 21, 2013



അഞ്ചു കാലുള്ള നക്ഷത്രം ക്രൈസ്തവരുടേതല്ല! കത്തോലിക്കാസഭ അടക്കമുള്ള സകല ക്രൈസ്തവസഭകളും ചുമക്കുന്ന ഒരു തിന്മയുണ്ട്. ആരും ഗൌനിക്കാതെ ചുമന്നുനടക്കുന്ന സാത്താന്‍റെ ഈ മുദ്ര ഏതാണെന്നു നമുക്കു നോക്കാം. ക്രിസ്തുമസ് കാലത്ത് നക്ഷത്രങ്ങള്‍ തൂക്കുന്ന പതിവ് സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവരുടെ ഇടയിലുണ്ട്. ക്രിസ്തുമസ്സിനെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന കുടുംബസഭകള്‍ ഉണ്ടെന്നകാര്യം വിസ്മരിക്കുന്നില്ല! ഇത്തരം ഉദരശുശ്രൂഷാ സഭകളെ പരിഗണനയില്‍ എടുക്കാന്‍ മനോവയ്ക്കു താത്പര്യവുമില്ല! അതിനാല്‍ ഈ വിഷയം മാറ്റിവച്ചുകൊണ്ട് നമ്മുടെ ചിന്തയിലേക്കു കടക്കാം. ക്രിസ്തുമസ് കാലത്ത് വിപണിയില്‍ അനേകം തരത്തിലുള്ള നക്ഷത്രങ്ങള്‍ സുലഭമാണ്. അഞ്ചു കോണുകളില്‍ തുടങ്ങി അനേകം കോണുകളുള്ളതും വിവിധ വര്‍ണ്ണങ്ങളിലുള്ളതുമായ നക്ഷത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാകും. എന്നാല്‍, ആറുകോണുള്ള നക്ഷത്രങ്ങള്‍ സുലഭമല്ല! ഇതിന്‍റെ പ്രധാന കാരണം, ഇതുമാത്രമാണ് ക്രൈസ്തവരുടെ നക്ഷത്രം എന്നതുകൊണ്ടാണ്. വിപണി മുഴുവന്‍ സാത്താന്‍ കൈയ്യടക്കി എന്നതിനുള്ള തെളിവുകൂടിയാണിത്! ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏതു മാലിന്യവും യാതൊരു ശങ്കയുംകൂടാതെ ചുമക്കുമെന്ന്‍ സാത്താനറിയാം. ആറു കോണുള്ള നക്ഷത്രം ദാവീദിന്‍റെ മുദ്രയായതുകൊണ്ട് ഇതാണ് ക്രിസ്ത്യാനിയുടെ ഔദ്യോഗിക നക്ഷത്രം! യഹൂദരുടെ മതചിഹ്നം ആറുകോണുള്ള നക്ഷത്രമായതും ഇക്കാരണത്താലാണ്. ഇസ്രായേലിന്‍റെ രാജാവും യോദ്ധാവുമായിരുന്ന ദാവീദിന്‍റെ പരിചയില്‍ ആലേഖനം ചെയ്തിരുന്നതും ഈ മുദ്രയായിരുന്നു. രക്ഷകനായ ദൈവത്തെ കുറിക്കുന്നതാണ് ഈ ചിഹ്നം! യഹൂദരെ തിരിച്ചറിയാന്‍ നാത്സി പട്ടാളം അവരുടെമേല്‍ ചാപ്പയടിക്കുന്നത് ആറു കോണുകളുള്ള നക്ഷത്രമായിരുന്നു. ദാവീദു രാജാവിന്‍റെ പരിചയില്‍ ഈ മുദ്രയുണ്ടെങ്കില്‍, ഇവിടെ ഓര്‍ക്കാന്‍ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനമുണ്ട്: "തന്‍റെ തൂവലുകള്‍ക്കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും"(സങ്കീ:91;4). ഇസ്രായേലിനെ സംരക്ഷിക്കുന്ന പരിച കര്‍ത്താവായതിനാല്‍, ദാവീദിന്‍റെ പരിചയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് കര്‍ത്താവിന്‍റെ അടയാളമാണ്! അതുകൊണ്ടാണ്, രക്ഷകനായ ദൈവത്തെ കുറിക്കാന്‍ ഇസ്രായേല്‍ ഈ നക്ഷത്രം സ്വീകരിച്ചത്. ഇന്നും ഇസ്രായേലിന്‍റെ പതാകയില്‍ ഈ ചിഹ്നമുണ്ട്! യഹൂദരുടെ രാജാവും ഇസ്രായേലിന്‍റെ പരിശുദ്ധനുമായവന്‍ കര്‍ത്താവായ യേശുവാണ്! അവരില്‍ പലരും തിരിച്ചറിഞ്ഞില്ലെങ്കിലും ദാവീദിന്‍റെ കുറ്റിയില്‍ മുളച്ച മുള യേശുതന്നെയായിരുന്നു! ഒരു വചനം നോക്കുക: "എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്"(മത്താ:2;2). യേശുവിന്‍റെ ജനനം അറിഞ്ഞ് പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികള്‍ പറഞ്ഞ വാക്കുകളാണിത്. ഇവിടെ അവര്‍ പറയുന്നത് 'അവന്‍റെ നക്ഷത്രം' എന്നാണ്. പ്രപഞ്ചത്തില്‍ അനേകം നക്ഷത്രങ്ങള്‍ ഉള്ളതില്‍നിന്ന്‍ യേശുവിന്‍റെ നക്ഷത്രം തിരിച്ചറിയണമെങ്കില്‍ അതിനു പ്രത്യേകതയുണ്ടാകണം. അതുകൊണ്ടുതന്നെ, ഇസ്രായേലിന്‍റെ രക്ഷയായ ഈ നക്ഷത്രം മറ്റേതെങ്കിലും നക്ഷത്രത്തിനു തുല്യമല്ല! ദാവീദിന്‍റെ രാജകീയ ചിഹ്നമായ ഈ നക്ഷത്രം വരാനിരുന്ന രക്ഷകനും രാജാവുമായ യേശുവിന്‍റെ അടയാളമായിരുന്നു. ഇതു വ്യക്തമാക്കുന്ന വചനം ശ്രദ്ധിക്കുക: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്‍റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല"(ലൂക്കാ:1;30-33). ദാവീദിന്‍റെ സിംഹാസനത്തില്‍ എന്നേക്കും ഭരണംനടത്തുന്നവന്‍റെ ചിഹ്നം ഇതല്ലാതെ മറ്റെന്താണ്? യേശുവിനെ സൂചിപ്പിക്കുന്ന നക്ഷത്രം ദാവീദിന്‍റെ നക്ഷത്രമായതിനാല്‍, ക്രിസ്ത്യാനിക്കു മറ്റൊരു നക്ഷത്രമില്ല! എന്നാല്‍, സാത്താന്‍റെ ആരാധകര്‍ ഉപയോഗിക്കുന്ന അഞ്ചു കോണുകളുള്ള നക്ഷത്രമാണ് ദൈവാലയങ്ങളില്‍പ്പോലും ഉപയോഗിക്കുന്നത്! ഈ പൈശാചികത തിരിച്ചറിയാനുള്ള ആത്മീയജ്ഞാനത്തിന്‍റെ അഭാവമാണ് സഭയിന്ന്‍ അനുഭവിക്കുന്ന മഹാദുരന്തം! സുറിയാനിസഭയുടെ മെത്രാന്മാര്‍ തങ്ങളുടെ തൊപ്പിയില്‍ അഭിമാനത്തോടെ മുദ്രണം ചെയ്തിരിക്കുന്ന അഞ്ചുകാലന്‍ നക്ഷത്രത്തിന്‍റെ അടിസ്ഥാനം എന്താണെന്നു വിശ്വാസികളെ അറിയിക്കാന്‍ ഇവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. സാത്താന്‍റെ നക്ഷത്രം ......... ! സാത്താനും നക്ഷത്രമോ എന്ന് ആരും ഹൃദയത്തില്‍ ചോദിക്കേണ്ട; കാരണം, അവന്‍തന്നെ ഒരു നക്ഷത്രമായിരുന്നുവെന്ന് വചനം വ്യക്തമാക്കിയിട്ടുണ്ട്! വീണുപോയ ഈ നക്ഷത്രത്തെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെ: "ഉഷസിന്‍റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി! നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കുപരി എന്‍റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്‍റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്‍റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതെ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍, നീ പാതാളത്തിന്‍റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു"(ഏശയ്യാ:14;12-15). ബാബിലോണ്‍രാജാവിനെക്കുറിച്ചാണ് പ്രവാചകന്‍ പറയുന്നതെങ്കിലും പ്രതീകാത്മകമായി സാത്താനെയാണ് സൂചിപ്പിക്കുന്നത്! ലൂക്കായുടെ സുവിശേഷത്തില്‍ ഇത് വ്യക്തമാക്കുന്നതു നോക്കുക: "സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു"(ലൂക്കാ:10;18). ഇനിയും വ്യക്തമായില്ലെങ്കില്‍ വെളിപാട് പുസ്തകത്തിലെ ഈ വചനം വായിക്കുക: "അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു"(വെളി:12;8,9). സാത്താനും ഒരു നക്ഷത്രം തന്നെയാണെന്നും ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കുപരി സ്വയം ഉയരാന്‍ ശ്രമിച്ചവനും തത്ഫലമായി ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടവനുമാണെന്നു നാം തിരിച്ചറിയണം. ഈ നക്ഷത്രമാണ് കര്‍ത്താവിന്‍റെ ജനത്തെ വഞ്ചിച്ചുകൊണ്ട് സഭയുടെ ഉന്നതസ്ഥാനത്തു കയറിപ്പറ്റിയിരിക്കുന്നത്. 'ബ്ലാക്ക് മാസ്' (കറുത്ത കുര്‍ബാന) നടത്തുന്നവര്‍ അവരുടെ ചിഹ്നമായി ഈ നക്ഷത്രത്തെ സ്വീകരിച്ചിരിക്കുന്നത് പൂര്‍ണ്ണമായ ബോധ്യത്തോടെയാണ്. ഇതൊന്നും അറിയാതെ, ദൈവജനം ഇത് അനുകരിക്കുമ്പോള്‍ സന്തോഷിക്കുന്നത് ഉഷസിന്‍റെ പുത്രനായ പ്രഭാതനക്ഷത്രമാണെന്ന സത്യം നാം വിസ്മരിക്കരുത്. നമ്മുടെ കുരിശിനെ അപമാനിക്കാനായി സാത്താന്‍റെ സന്തതികള്‍ ഉപയോഗിക്കുമ്പോള്‍, അവരുടെ പിതാവായ സാത്താനെ നാം അലങ്കാരമായി ഭവനത്തില്‍ സ്വീകരിക്കുന്നു! ഇത് സകല ദൈവമക്കളും തിരിച്ചറിയണം. ക്രിസ്തുമസ്സിനു നക്ഷത്രം തൂക്കിയാലും ഇല്ലെങ്കിലും ആത്മാവിന് ഒന്നും സംഭവിക്കണമെന്നില്ല; എന്നാല്‍, സാത്താനെയും അവന്‍റെ മുദ്രയെയും നാം സ്വീകരിച്ചാല്‍ കര്‍ത്താവിന് അതു സ്വീകാര്യമാകില്ല! ചെറിയ അവഗണനകളിലൂടെയാണ് മഹാമ്ലേച്ഛതകള്‍ സഭയില്‍ കടന്നുകൂടിയത് എന്ന യാതാര്‍ത്ഥ്യവും നാം മറക്കരുത്! തലകീഴായ കുരിശിനെക്കുറിച്ചും അഞ്ചു കാലുള്ള നക്ഷത്രത്തെക്കുറിച്ചും മനോവയ്ക്കു പറയാനുള്ളത് ഇത്രയുമാണ്! ഇതുതന്നെയാണ് സത്യവും! പൗരസ്ത്യ സുറിയാനി സഭയിലെ(സീറോമലബാര്‍സഭ) മെത്രാന്മാരുടെ തൊപ്പിയില്‍ എങ്ങനെയാണ് അഞ്ചുകാലുള്ള നക്ഷത്രം വന്നതെന്നു വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറാകണം. ഏതെങ്കിലും 'ഫാഷന്‍ ഡിസൈനര്‍'മാര്‍ രൂപപ്പെടുത്തിയതല്ല സഭാധികാരികളുടെ സ്ഥാനചിഹ്നങ്ങള്‍! അബദ്ധങ്ങളെ ന്യായീകരിക്കാന്‍ ഐതീഹ്യങ്ങളെ കൂട്ടുപിടിക്കുന്ന കല്‍ദായര്‍, തങ്ങളുടെ ശിരസ്സില്‍ ചൂടുന്നത് എതിര്‍ക്രിസ്തുവിന്‍റെ(ആന്‍റിക്രൈസ്റ്റ്) അടയാളമാണെന്നു മനസ്സിക്കിയിട്ടില്ലേ? വ്യക്തമായ ബോധ്യത്തോടെയാണ് ഇതു സ്വീകരിച്ചതെങ്കില്‍, ആ ബോധ്യം അറിയാനുള്ള അവകാശം ദൈവജനത്തിനുണ്ട്! കുറിക്കാന്‍ മറന്നത്: അഞ്ചുകാലുള്ള നക്ഷത്രം ഔദ്യോഗിക മുദ്രയായി സ്വീകരിച്ചിട്ടുള്ള വിഭാഗങ്ങള്‍ ഇവരാണ്: 'ബ്ലാക്ക് മാസ്'(കറുത്ത കുര്‍ബാന) നടത്തുന്നവരെക്കൂടാതെ, ഇസ്ലാംമതക്കാരുടെയും സി.പി.എം.ന്‍റെയും ചിഹ്നങ്ങളില്‍ ഇതു വളരെ പ്രധാനമാണ്! അറിഞ്ഞോ അറിയാതെയോ അമേരിക്കയടക്കം ചില രാജ്യങ്ങളുടെ പതാകയും ഈ നക്ഷത്രത്തെ വഹിക്കുന്നുണ്ട്! എന്നാല്‍, ഇതിനേക്കാളെല്ലാം ഗുരുതരമായ മറ്റൊന്ന്, പരിശുദ്ധ കന്യകാമറിയത്തിന്‍റെ ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ക്കൊണ്ട് കിരീടം ചിത്രീകരിച്ച കലാകാരനും പിഴവുപറ്റി എന്നതാണ്. ഇസ്രായേലിലെ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന ആ നക്ഷത്രങ്ങള്‍ തീര്‍ച്ചയായും ആറു കാലുകളുള്ള നക്ഷത്രങ്ങളാണ്

കടപ്പാട്---StJohns Jacobite Pindimana

Tuesday, October 1, 2013