Sunday, July 28, 2013

ആത്മഹത്യയെപ്പറ്റിയ ക്രിസ്തീയ വീക്ഷണം


ആത്മഹത്യചെയ്ത അഞ്ചു ആളുകളേപ്പറ്റി വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്‌. അബീമേലെക്‌ (ന്യായാ.9:54). ശൌല്‍ (1ശമു.31:4) ശൌലിന്റെ ആയുധവാഹകന്‍ (1ശമു.31:4-6), അഹീഥോഫെല്‍ (2ശമു. 17:23), സിമ്രി (1രാജാ.16:18), ഒടുവില്‍ യൂദ (മത്താ.27:5). ശൌലിന്...റെ ആയുധവാഹകന്റെ സ്വഭാവത്തെപ്പറ്റി നമുക്ക്‌ അധികം അറിഞ്ഞുകൂടാ. ബാക്കി നാലുപേരേയും ദുഷ്ടന്‍മാരുടെ പട്ടികയില്‍ പെടുത്തേണ്ടവരാണ്‌. ചിലര്‍ ശിംശോനേയും ആത്മഹത്യചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താറുണ്ട്‌. എന്നാല്‍ ശിംശോന്റെ ഉദ്ദേശം ഫെലിസ്ത്യരെ കൊല്ലുവാനായിരുന്നു. ആത്മഹത്യ ആയിരുന്നില്ലല്ലോ (ന്യായാ. 16:16-31). ബൈബിള്‍ ആത്മഹത്യയെ കൊലപാതകമായാണ്‌ വീക്ഷിക്കുന്നത്‌. തന്നെത്താന്‍ കൊല ചെയ്യുക. ഒരാള്‍ എങ്ങനെ എപ്പോള്‍ മരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ ദൈവമാണ്‌. ദൈവം ചെയ്യേണ്ട തീരുമാനം നാം എടുത്താല്‍ അത്‌ ദൈവദൂഷണത്തിന്‌ സമമാണ്‌.
വേദപുസ്തക അടിസ്ഥാനത്തില്‍ ആത്മഹത്യ കൊലപാത്തിനു തുല്യമാണെന്ന്‌ പറഞ്ഞല്ലോ. 1യോഹ.3:15 പറയുന്നത്‌ ശ്രദ്ധിക്കുക: "യാതൊരു കൊലപാതകനൂം നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്ന്‌ നിങ്ങള്‍ അറിയുന്നു". വീണ്ടും 1യോഹ.3:9 പറയുന്നത്‌ ശ്രദ്ധിക്കുക. "ദൈവത്തില്‍ നിന്നു ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്ത്‌ അവനില്‍ വസിക്കുന്നു; ദൈവത്തില്‍ നിന്നു ജനിച്ചതിനാല്‍ അവന്‍ പാപം ചെയ്‌വാന്‍ കഴികയുമില്ല" 1യോഹ.5:18 വായിക്കുക. "ദൈവത്തില്‍ നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്ന്‌ നാം അറിയുന്നു. ദൈവത്തില്‍ നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല". ഈ വക്യങ്ങളുടെ വെളിച്ചത്തില്‍ ഒരു യഥാര്‍ത്ഥദൈവപൈതലിന്‌ തന്നെത്താന്‍ നിഗ്രഹിക്കുവാന്‍ കഴിയുകയില്ല എന്നു മാത്രമേ ചിന്തിക്കുവാന്‍ സാധിക്കയുള്ളു. ഒരു ദൈവപൈതല്‍ തന്റെ ജീവിതം അവസാനിപ്പിക്കേണ്ട യാതൊരു സാഹചര്യത്തേയും വാസ്തവത്തില്‍ നീതീകരിക്കുവാന്‍ സാധിക്കയില്ല. ഒരാള്‍ എപ്പോള്‍ മരിക്കണം എന്നു തീരുമാനിക്കേണ്ടത്‌ ദൈവത്തിന്റെ അധികാര പരിധിയില്‍ പെട്ട കാര്യം മാത്രമാണ്‌. അതില്‍ നാം കൈകടത്തുവാന്‍ പാടുള്ളതല്ല.
ഒരുപക്ഷേ ഒരു ക്രിസ്തുവിശ്വാസിയുടെ ആത്മഹത്യയെ വിശദീകരിക്കുന്ന ഒരു നല്ല ഉദ്ദാഹരണം എസ്തേറിന്റെ പുസ്തകത്തില്‍ കാണുവാന്‍ കഴിയും. പാര്‍സ്യ രാജധാനിയില്‍ രാജാവിന്റെ അനുവാദമില്ലാതെ ആര്‍ക്കും കടന്നുവരുവാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ആരെങ്കിലും ചെന്നാല്‍ രാജാവ്‌ ചെങ്കോല്‍ നീട്ടി അവരെ സ്വീകരിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്‌. ചെങ്കോല്‍ നീട്ടുന്നത്‌ രാജാവിന്റെ ദയയുടെ അടയാളമാണ്‌. ഒരു വിശ്വാസി ആത്മഹത്യക്കു ശ്രമിച്ചാല്‍ രാജാധിരാജാവിന്റെ അനുവാദമില്ലാതെ രാജസന്നിധിയില്‍ തള്ളിക്കയറുന്നതിന്‌ തുല്യമാണ്‌. ദൈവം ചെങ്കോല്‍ നീട്ടി ദയകാണിക്കും എന്ന് വന്നേക്കാവുന്നതാണ്‌. സ്വന്ത പുത്രന്റെ രക്തം കൊടുത്ത്‌ വാങ്ങിയതല്ലേ; ഒരിക്കലും ഉപേക്ഷിക്കയില്ല എന്നത്‌ സത്യം തന്നെ. എന്നാല്‍ നീ ചെയ്യുന്നതിനെ അവന്‍ അംഗീകരിച്ചു എന്നതിനര്‍ത്ഥമില്ല.
1കൊരി.3:15 ല്‍ വായിക്കുന്നതുപോലെ തീയില്‍കൂടി എന്നപോലെ അത്രേ എന്ന് വായിക്കുന്നത്‌ ആത്മഹത്യയെക്കുറിച്ചു പറയുന്ന ഭാഗത്തല്ലെങ്കിലും അതിനോടു ബന്ധപ്പെടുത്തി കാണാവുന്നതാണ്‌. ഒരു ക്രിസ്തുവിശ്വാസി ആത്മഹത്യ ചെയ്താല്‍ അത്‌ അവനെ നിത്യതമുഴുവന്‍ ലജ്ജിതനാക്കിത്തീര്‍ക്കും എന്നതില്‍ അല്‍പം പോലും സംശയമില്ല. സ്വര്‍ഗ്ഗത്തിലും ലജ്ജിക്കേണ്ട അവസ്ഥയിലേക്ക്‌ തന്നെ കൊണ്ടെത്തിക്കുന്ന ഒരു കാര്യവും ഒരു വിശ്വാസിയും ഒരു കാരണത്താലും ചെയ്യുവാന്‍ പാടില്ലാത്തതാണ്‌. അതിനു പകരം ദൈവത്തിലാശ്രയിച്ച്‌ ജീവിതത്തിലെ ഏതു സാഹചര്യങ്ങളേയും തരണം ചെയ്ത്‌ ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്തി ദൈവനാമ മഹത്വത്തിനായി ഒാ‍രോ വിശ്വാസിയും ജീവിക്കേണ്ടതാണ്‌.

0 comments:

Post a Comment